Sunday, July 22, 2012

ഹൃദയം അലിയിച്ചിട്ട സുലൈമാനി!

രോ സിനിമയും കണ്ടിട്ട്, ഇതാണ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ എന്ന് അഭിപ്രായം എഴുതേണ്ടി വരുന്നത് ഒരു മഹാഭാഗ്യമാണ്.ആ മഹാഭാഗ്യമാണ് പുതുതലമുറ സിനിമകള്‍ മലയാള പ്രേക്ഷകന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആ സന്തോഷം പങ്കിട്ടുകൊണ്ടുമാത്രമേ ലിസ്റ്റന്‍ സ്‌റ്്‌റീഫന്റെ,അന്‍വര്‍ റഷീദിന്റെ, അഞ്ജലി മേനോന്റെ, ദുല്‍ക്കര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിനെപ്പറ്റി എഴുതാനാവൂ.

വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍, ജനപ്രിയ സിനിമകളുടെ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.

മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനല്ല, നിലവിലുള്ള നിയമവ്യവസ്ഥ സ്വന്തം ജീവിതത്തിന് വിലങ്ങുതടിയാവുമ്പോള്‍ പോലും, അതിനെ നിയമപരമായിത്തന്നെ നേരിടാനുള്ള ആര്‍ജ്ജവത്തോടെ, ജീവിതത്തില്‍ മുന്നേറാനാണ് ഉസ്താദ് ഹോട്ടല്‍ പോലൊരു സിനിമ പ്രേക്ഷകരോട്് അഭിസംബോധന ചെയ്യുന്നത്.

കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്. ശില്‍പഭദ്രമായ തിരക്കഥയിലൂടെ അഞ്ജലി മേനോന്‍, നമ്മെ അസൂയപ്പെടുത്തുന്നു. നറേറ്റവിലെ കന്യാകാത്വം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ നായകന്‍ അതിമാനുഷനാവുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധികള്‍ക്കുമുന്നില്‍ മദ്യപനോ മറ്റോ ആയി സ്വയം നശിപ്പിക്കുന്നുമില്ല. പ്രായോഗികതയുടെ പാതയന്വേഷിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്നവരുടെ പ്രതിനിധിതന്നെയാണ് ദുല്‍ക്കറിന്റെ ഫൈസിയും. ഡബ്ബിംഗിലും ഭാവഹാവാദികളിലും മറ്റും ദുല്‍ക്കര്‍ പിതാവിനോടുപോലും താരതമ്യം ചെയ്യാനാവാത്തവണ്ണം വേറിട്ട വ്യക്തിത്വവും അസ്തിത്വവും പ്രകടമാക്കുന്നു.

കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും വീഴ്ചകളും തീര്‍ച്ചയായും ഉസ്താദ് ഹോട്ടല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ മദമാത്സര്യങ്ങള്‍, അതൊക്കെ, ഒരു ദുരന്തത്തിനുമുന്നില്‍, അല്ലെങ്കില്‍ ബന്ധുവിനു വരുന്ന ഒരാവശ്യത്തിനുമുന്നില്‍ അലിഞ്ഞില്ലാതാവാനുള്ളതേയുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ഈ സിനിമ. അച്ഛനും മകനും തമ്മിലായാലും, കാമുകനും കാമുകിയും തമ്മിലായാലും, ഏതൊരു പകയും വിദ്വേഷവും ഇങ്ങനെ ഒരു നിമിഷത്തില്‍ പുകഞ്ഞില്ലാതാവാനുള്ളതേയുള്ളൂവെന്നതാണല്ലോ വാസ്തവവും.

നന്മ പ്രമേയമാവുന്നതുകൊണ്ടു തന്നെ ഈ സിനിമയിലും, ഇതര നവതരംഗസിനിമകളില്‍ എന്ന പോലെ, വില്ലനോ വില്ലന്മാരോ ഇല്ല. പ്രതിനായകനോ നായികയോ ഇല്ല. പ്രതിനായകസ്ഥാനത്തു വന്നേക്കാമായിരുന്ന ഫൈസിയുടെ പിതാവിന്റെ കഥാപാത്രം പോലും, കഥയുടെ സ്വാഭാവിക പ്രയാണത്തില്‍ ജീവനുള്ള കഥാപാത്രമായിമാറുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന്റെ കഥാപാത്രത്തില്‍ പ്രതിനായകത്വമല്ല, ആത്യന്തിക സ്‌നേഹമാണ് തെളിഞ്ഞുവിളങ്ങിയതും. ഒരു സൂലൈമാനിയില്‍ അലയടിക്കുന്നതാണ് പ്രണയമെന്നതാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ തത്വസംഹിത. മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി പൈതൃകം വാഴിച്ച സ്ത്രീയെ പോലും പരസ്പരം പോരടിച്ചു തകര്‍ക്കുന്ന രുദ്രകാളികളായി ചിത്രീകരിക്കുന്ന ഏഴുമണിപ്പരമ്പരകള്‍ക്കു മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ ചടച്ചിരിത്തുന്ന അമ്മമാരും അച്ഛന്മാരും മക്കളെ അത്യാവശ്യം കൊണ്ടുകാണിക്കേണ്ട സിനിമയാണ് ഉസ്താദ് ഹോട്ടല്‍. കാരണം, മാറുന്ന ലോകക്രമത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്വത്വ പ്രതിസന്ധിയുടെ ആശയക്കുഴപ്പത്തില്‍ പെട്ടുഴലുന്ന ആധുനിക ചെറുപ്പക്കാരുടെ പ്രതീകമായ ഫൈസിയുടെ കഥയിലൂടെ അവര്‍ ബ്ന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു വരാം. മധുരയിലെ, ജീവിക്കുന്ന ഇതിഹാസമായ കൃഷ്ണന്‍ നാരായണന്റെ (ഇതൊരു സാങ്കല്‍പിക കഥാപാത്രമല്ല, സിനിമയില്‍ ഒരു നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും) ജീവിതജ്യോതിലൂടെ അവര്‍ കനിവിന്റെ പുതുരുചിക്കൂട്ടുകള്‍ നുണഞ്ഞിറക്കിയെന്നു വരാം. അതാണ് ഈ സിനിമയുടെ സുകൃതം.

ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, സാങ്കേതിക വിലയിരുത്തലുകളും മറ്റും പാടെ ഒഴിവാക്കിക്കൊള്ളട്ടെ. കാരണം, അതിനൊക്കെ അതീതമാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന കാഴ്ചയുടെ രസാനുഭൂതി. ഒരു സിനിമ പൂര്‍ത്തിയാവുന്നത് പ്രേക്ഷകന്റെ ഉള്ളകത്തിലാണെങ്കില്‍, ഉസ്താദ് ഹോട്ടല്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും ഉള്ളില്‍ അതിന്റെ ഓര്‍മ്മത്തിരികള്‍ ഒളിവെട്ടമായെങ്കിലും അല്‍പം ബാക്കിയാകുമെന്നുറപ്പ്. ചിത്രത്തില്‍, ഉസ്താദ് തന്നെ പറയുന്ന ഒരു ഡയലോഗ് (വയറ് നിറയ്ക്കാന്‍ എളുപ്പമാണ്, മനസ്സു നിറയ്ക്കുക എന്നതാണ് പ്രധാനം.) ലേശം ഭേദഗതികളോടെ കടമെടുക്കട്ടെ. കാഴ്ചയുടെ വൈവിദ്ധ്യമാര്‍ന്നൊരു പ്രളയം തന്നെ കാണിക്കു മുന്നിലവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അവന്റെ ഹൃദയത്തിലേക്കു സംവദിക്കുന്ന ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുകയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ.

തീര്‍ച്ചയായും ആധുനിക മലയാളസിനിമയിലെ നവയുഗപ്പിറവിക്ക് നാം കടപ്പെട്ടിരിക്കുന്നത്് നട്ടെല്ലുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡ്യൂസറോടാണ്. എണ്‍പതുകളില്‍ ഹരിപ്പോത്തനോ, പി വി ഗംഗാധരനോ, ജനറല്‍ പിക്‌ചേഴ്‌സ് രവിയോ ഒക്കെ പോലെ, ഇന്നിന്റെ സിനിമയ്ക്ക് രക്ഷകനായി അവതരിച്ചിട്ടുള്ള ലിസ്റ്റന്‍ സ്റ്റീഫന്‍ എന്ന പയ്യന്‍ നിര്‍മ്മാതാവ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍....ഈ ചെറുപ്പക്കാരന്‍ നിര്‍മ്മിച്ച ഈ മൂന്നു സിനിമകളുടെ ശീര്‍ഷകങ്ങള്‍ക്കപ്പുറമൊരു വിശദീകരണം, ഈ വിലയിരുത്തലിന് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. ലിസ്റ്റനു നന്ദി, അഞ്ജലിക്കും, അന്‍വറിനും. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചലച്ചിത്ര കാഴ്ചാനുഭവം കൂടി സമ്മാനിച്ചതിന്.

Thursday, July 19, 2012

കണ്ണെത്തൊറക്കണം സാമീ....


വീണ്ടുമൊരു സിനിമാ അവാര്‍ഡ് പ്രഖ്യാപനമുണ്ടായി. സിനിമാക്കാരന്‍ സിനിമാമന്ത്രിയായിരിക്കെ, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ അവാര്‍ഡ് നിര്‍ണയം എന്ന സവിശേഷതകള്‍ക്കുമപ്പുറം, പുതുതലമുറ സിനിമകള്‍ക്കും സിനിമാക്കാര്‍ക്കും മുന്‍തൂക്കം ലഭിച്ച അവാര്‍ഡ് നിര്‍ണയം എന്ന നിലയ്ക്കാണ് ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തലുകളെ മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടതും കേട്ടതും. പക്ഷേ, ഇന്നത്തെ പത്രങ്ങളില്‍ വായിച്ചറിഞ്ഞ ചില ജൂറി വിലയിരുത്തലുകള്‍ (അവയുടെ വാസ്തവം എത്രത്തോളമെന്നത് പത്രങ്ങളുടെ വിശ്വാസ്യതയുടെ ബ്രാന്‍ഡ് നെയിമിനു വിടുന്നു-വിശ്വാസം അതല്ലേ എല്ലാം) വായിച്ചപ്പോള്‍ തോന്നിയതു മാത്രം പങ്കിടട്ടെ.


പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിനയിക്കാന്‍ പരിമിതികളുണ്ടായിരുന്നു എന്ന വാദം എന്തോ വിചിത്രമായി തോന്നി. മറ്റു പലര്‍ക്കും അത് അങ്ങനെതന്നെയായിരിക്കും എന്നും എനിക്കു തോന്നുന്നു. രണ്ടു വ്യത്യസ്ത ജീവിതകാലയളവുകളെ പ്രതിനിധാനം ചെയ്യുക വഴി കഥാപരമായ ഏറെ സാധ്യതകളുള്ള വേഷമായിരുന്നത്രേ ദിലീപിന്റേത്. (ജൂറി ചെയര്‍മാന്റെ ഈ പ്രസ്താവന വാസ്തവത്തില്‍ ദിലീപിന് മാനനഷ്ടത്തിനു കേസുകൊടുക്കാന്‍ മാത്രം ഗൗരവമുള്ളതാണോ എന്ന് ദിലീപിന്റെ നിയമവിദഗ്ധര്‍ നിശ്ചയമായും അന്വേഷിക്കണം.) അതായത് ദിലീപിന്റെ അവാര്‍ഡ് ലബ്ധി മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പരിമിതികള്‍ കൊണ്ടും, ദിലീപിന് കഥും കഥാപാത്രവും മേയ്ക്കപ്പും ചേര്‍ന്നുള്ള പിന്തുണ ലഭിച്ചതുകൊണ്ടുമാത്രവുമാണെന്നാണല്ലോ ഈ വിശദീകരണത്തിന്റെ ധ്വനി.സലീംകുമാറിന് ദേശീയ ബഹുമതി കൊടുത്തപ്പോള്‍, അത് സലീമിന്റെ മാത്രം മികവല്ലെന്നും കഥയും കഥാപാത്രാവിഷ്‌കരണവും ചമയവും നല്‍കുന്ന പിന്തുണകൊണ്ടാണെന്നും ഒരാരോപണമുണ്ടായിരുന്നതോര്‍ക്കുക.

പിന്നൊന്ന് ഫഹദ് ഫാസിലിന്റെ അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുള്ളതാണ്. ഫഹദിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനും മാത്രം പ്രായമായിട്ടില്ലെന്ന് ജ്യൂറിയില്‍ വാദഗതിയുണ്ടായത്രേ!. പക്ഷേ, ചലച്ചിത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി പരിശോധിച്ചപ്പോഴും മികച്ച നടനോ നടിക്കോ അപേക്ഷിക്കാന്‍ പ്രായപരിധിയോ കുറഞ്ഞ പ്രായമോ നിബന്ധനയാക്കിയിട്ടുള്ളതായി കണ്ടില്ല. അതോ, ഇനി ഭരതമുനി, നാട്യശാസ്ത്രത്തില്‍ നടന്, അഭിനേതാവിന് ഇത്രവയസ്സെങ്കിലും പ്രായപൂര്‍ത്തിയാവണമെന്നു നിഷകര്‍ഷിച്ചിട്ടുണ്ടോ എന്തോ, വായിച്ചിട്ടാല്ലാത്തതുകാരണം അറിയില്ല, പൊറുക്കുക.

പക്ഷേ എന്റെ സംശയം അതല്ല. പതിനാറു വയസു മാത്രമുണ്ടായിരുന്ന മോണിഷയ്ക്കും, അത്രമാത്രം പ്രായമുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്കും ദേശീയ ബഹുമതി കൊടുക്കുമ്പോള്‍ ഇങ്ങനൊരു പരിഗണന ഉണ്ടായിരുന്നില്ലല്ലോ? സംസ്ഥാനതലത്തില്‍ തന്നെ, അതല്ല, ഇങ്ങനെയാണോ ഇനി പുതുതലമുറ സിനിമാക്കാരെ അംഗീകരിക്കാനുറച്ച് ഈ സമിതി കച്ചകെട്ടിയിറങ്ങിയത്? പൃഥ്വിരാജിനു വാസ്തവം എന്നൊരു സിനിമയുടെപേരില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കുമ്പോള്‍ എത്രയായിരുന്നു അദ്ദേഹത്തിന്റെ പ്രായം? ഇളക്കങ്ങള്‍ എന്നൊരു സിനിമയിലഭിനയിച്ച പ്‌ത്തൊമ്പതു കഴിഞ്ഞ നായിക സുധയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൊടുത്ത നാട്ടില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലാണദ്ഭുതം.

ഇത്രയും എഴുതിയതുകൊണ്ട് അവാര്‍ഡ് നിര്‍ണയം അനീതിയായിപ്പോയി എന്നേയല്ല. ഏതൊരു ജൂറിക്കും അവരുടെ ഭാവുകത്വത്തിനനുസരിച്ചു വിധി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അതിനെച്ചൊല്ലി പിന്നെ കലഹിച്ചിട്ടും പരിഭവിച്ചിട്ടും യാതൊരു കാര്യവുമില്ല. സംസ്ഥാന അവാര്‍ഡ് സമ്മാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നു പോലുമറിയാതെ, സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് അതേറ്റുവാങ്ങാന്‍ താനില്ലെന്നു പ്രതികരിച്ച ഷെറിയുടേതിനു സമാനമായ വൈകാരികവും അപക്വവുമായ ഭിന്നതകള്‍ മാത്രമായിരിക്കും അത്തരത്തിലുളളത്. എന്നാല്‍, തങ്ങളുടെ നിര്‍ണയങ്ങളെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന വാദമുഖങ്ങള്‍ തരംതാണതും തങ്ങള്‍ അംഗീകരിച്ചവരെ തന്നെ കരിവാരിയെറിയുന്നതുമാവാതിരിക്കാന്‍ ജൂറികള്‍ ശ്രദ്ധിക്കേണ്ടതില്ലേ?

ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

Sunday, July 15, 2012

ഒരു പ്രേക്ഷകന്റെ കുറ്റസമ്മതം

ഇതൊരു കുമ്പസാരമാണ്. ഏറ്റുപറച്ചില്‍. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്റെ കുറ്റസമ്മതം. മേളകളായ മേളകളില്‍ വിദേശ സിനിമകള്‍ കണ്ടു തീര്‍ക്കുന്ന ആക്രാന്തത്തില്‍ മലയാള സിനിമയെ തിരിഞ്ഞു നോക്കാതിരിക്കുക വഴി കണ്ണില്‍പ്പെടാതെ പോയ ഒരു മാണിക്യത്തെ വൈകിയെങ്കിലും തിരിച്ചറിയാനായതിന്റെ കുണ്ഠിതമോ, ജാള്യമോ...എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാലും പറയട്ടെ, സ്വന്തം നാട്ടില്‍ നിന്നുണ്ടായ ആത്മാര്‍ത്ഥമായൊരു ചലച്ചിത്രോദ്യമത്തെ തിരിച്ചറിയാതെ, നാട്ടില്‍ നല്ല സിനിമയുണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടിയ സിനിമാപ്രേമികളുടെ കൂട്ടത്തില്‍ കൂടുക വഴി ഞാന്‍ ചെയ്ത തെറ്റിന് ഈ കുറ്റസമ്മതം പരിഹാരമാവില്ലതന്നെ.

ഡോ.ബിജു കഥയെഴുതി സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന മലയാള സിനിമയെപ്പറ്റിയാണ് എഴുതുന്നത്. ഈ സിനിമ കാണാന്‍ വൈകി എന്നതിലല്ല, തീയറ്ററില്‍ പോയി കാണാന്‍ സാധിക്കാതിരുന്നതിലാണ് ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നത്.

മലയാളത്തില്‍ ഇത്രയേറെ ചലച്ചിത്ര ബോധം പുലര്‍ത്തിയ, നിര്‍വഹണത്തില്‍ ഇത്രത്തോളം മാധ്യമപരമായ കൈയൊതുക്കം പ്രകടമാക്കിയ ഒരു സിനിമ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഇത്രയേറെ പക്വമാര്‍ന്ന വിന്യാസം അനുഭവിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ സിനിമ അതാണ് വീട്ടിലേക്കുള്ള വഴി.

വീട്ടിലേക്കുള്ള വഴിയില്‍ കഌഷേ ആകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയസവിശേഷതകള്‍ എല്ലാമുണ്ട്. തീവ്രവാദം, സ്‌ഫോടനം, കുടുംബം നഷ്ടപ്പെടല്‍, സംഘട്ടനം, ദേശാടനം, ദേശസ്‌നേഹം.. എല്ലാമെല്ലാം. കൈയൊന്നയച്ചെങ്കില്‍, കന്നത്തില്‍ മുത്തമിട്ടാളോ, റോജയോ കുറഞ്ഞപക്ഷമൊരു മുംബൈ സെപ്റ്റംബര്‍ 12 എങ്കിലും ആകാമായിരുന്ന പ്രമേയം. സെന്റിമെന്റസോ ദേശസ്‌നേഹമോ ആവശ്യത്തിനു മേമ്പൊടി ചാര്‍ത്താനുള്ള സാധ്യത. പക്ഷേ ഡോ.ബിജുവിന്റെ അച്ചടക്കമുള്ള സമീപനം വീട്ടിലേക്കുളള വഴിയെ, അതിനെല്ലാം വ്യത്യസ്തമായി ദൃശ്യസാധ്യത ആവോളം നുകര്‍ന്ന ഒരു പരിപൂര്‍ണ സിനിമയാക്കി മാറ്റുകയായിരുന്നു.കേവലം മെലോഡ്രാമയ്ക്കുമപ്പുറം, മുദ്രാവാക്യത്തിനുമപ്പുറം മനുഷ്യബന്ധങ്ങളുടെ,ഒറ്റവാചകത്തില്‍ ഉത്തരം നല്‍കാനാവാത്ത സങ്കീര്‍ണതകളിലേക്കുള്ള എത്തിനോട്ടമായി ഈ കൊച്ചു വലിയ സിനിമ മാറുന്നു.

മലയാളത്തില്‍ അപൂര്‍വം ചില ചിത്രങ്ങളില്‍ ഐസക് തോമസ് കോട്ടുകാപ്പള്ളിയെപ്പോലെ ചില സംഗീതജ്ഞരിലൂടെ മാത്രം കേട്ടറിഞ്ഞു ബോധ്യപ്പെട്ട രംഗബോധമുള്ള പശ്ചാത്തല സംഗീത വിന്യാസം അതിന്റെ സമ്പൂര്‍ണതയില്‍ ഈ ചിത്രത്തില്‍ അനുഭവിക്കാനായി. രമേഷ് നാരായണന്‍ സംഗീതം ചാലിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ക്കല്ല, അവ ഉല്‍പാദിപ്പിക്കുന്ന വൈകാരികതയ്ക്കാണെന്നു നിശ്ചയം.

എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണം ഇന്ത്യയുടെ ആത്മാവിനെയാണ് അഭ്രപാളികളിലേക്കൊപ്പിയെടുത്തിരിക്കുന്നത്. നാടകീയത സൃഷ്ടിക്കുന്നതല്ല ഛായാഗ്രഹകന്റെ കഴിവെന്ന്്,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദൃശ്യവിന്യാസങ്ങളിലൂടെ രാധാകൃഷ്ണന്‍ സ്ഥാപിക്കുന്നു. ശബ്ദ സന്നിവേശമാണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. ജയന്‍ ചക്കാടത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ കുഴപ്പമാവാനാണു വഴി. കാരണം അത്രയ്ക്കു കുറ്റമറ്റ ശബ്ദസന്നിവേശം ചെയ്യുന്ന ഒരു സാങ്കേതികവിദഗ്ധനെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നത് എന്റെ കടമയായിരുന്നു.

പൃഥ്വിരാജിനെ, കമ്പോളസിനിമയിലെ മൂന്നാംകിട മസാല സിനിമകളുടെ അര്‍ത്ഥമില്ലാത്ത തനിയാവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് എത്രയോ വട്ടം വിമര്‍ശിച്ചിട്ടുള്ളവര്‍ പോലും ഈയൊരു സിനിമയുടെ ഭാഗമാവുകവഴി അദ്ദേഹത്തെ അഭിനന്ദിക്കും.

സിനിമ തീയറ്റര്‍ കണ്ടോ, വിജയമായോ, അംഗീകാരങ്ങള്‍ വാരിക്കൂട്ടിയോ...അതൊക്കെ എന്തുമാകട്ടെ, പക്ഷേ, യഥാര്‍ത്ഥ സൃഷ്ടി കാലാതിവര്‍ത്തിയാണ്. അങ്ങനെയെങ്കില്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞു കണ്ടപ്പോള്‍ എന്നെപ്പോലൊരു പ്രേക്ഷകന്റെ ഹൃദയം കവരാനായെങ്കില്‍, ഡോ.ബിജു, നിങ്ങള്‍ക്കു തീര്‍ച്ചയായും ഉറപ്പിക്കാം. നിങ്ങളുടെ സിനിമ ലക്ഷ്യം കണ്ടു. അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു. നന്ദി.

Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

സിനിമകൊണ്ടൊരു പ്രായശ്ചിത്തം!

ല്‍പമൊന്നു കാലിടറിയാല്‍ അടിതെറ്റാവുന്ന നൂല്‍പ്പാലത്തി ലൂടെയുള്ള അതിസാഹസികമായ കൈവിട്ടു നടത്തം. അതാണു വാസ്തവത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ്. ഒരുപക്ഷേ, സിനിമകണ്ട കുറച്ചു പ്രേക്ഷകരെങ്കിലും ഇതിന്റെ രണ്ടാം ഭാഗം ഡോക്യുമെന്ററി പോലുണ്ട് എന്നു പരിഭവം പറയാന്‍ കാരണവും ഘടനാപരമായ ഈ നൂല്‍പ്പാലം തന്നെയായിരിക്കണം. കാരണം, ഡോക്യുമെന്ററിയും ഫിക്ഷനും ഡോക്യുഫിക്ഷനും ഇടകലര്‍ന്ന, അതീവ സങ്കീര്‍ണമായൊരു ചലച്ചിത്രസമീപനത്തിലൂടെയാണ് സ്പിരിറ്റ് ഇതള്‍വിരിയുന്നത്. സ്പിരിറ്റ് തീര്‍ച്ചയായും മലയാളത്തിലുണ്ടായ മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരര്‍ഥത്തില്‍ സംവിധായകന്റെ തന്നെ പാലേരിമാണിക്യത്തിനും പ്രാഞ്ചിയേട്ടനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സിനിമ. പക്ഷേ, സ്പിരിറ്റ് വേറിട്ടതാവുന്നത് മാധ്യമപരമായ അതിന്റെ സവിശേഷതകള്‍ കൊണ്ടോ, സോദ്ദേശ്യപരമായ അതിന്റെ ഉള്ളടക്കമോ കൊണ്ടു മാത്രമല്ല. മറിച്ച്, മലയാള സിനിമയിലെ പല പ്രവണതകള്‍ക്കും നേരെയുള്ള ശക്തമായ പ്രതിരോധം കൊണ്ടാണ്. മറ്റൊരു ഭാഷയില്‍പ്പറഞ്ഞാല്‍, ഒരു ചലച്ചിത്രകാരന് വന്നുപിണഞ്ഞ കൈബദ്ധങ്ങള്‍ക്ക് സിനിമ കൊണ്ടുതന്നെയുള്ള ഒരു പ്രായശ്ചിത്തമാകുന്നതുകൊണ്ടാണ്.

പ്രേക്ഷകരില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്നറിയില്ല, വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2000 ജനുവരി 26ന് മലയാളത്തില്‍ നരസിംഹം എന്ന പേരിലൊരു സിനിമ ഇറങ്ങി. മോഹന്‍ലാലിന്റെ ഡ്രൈവറും കടുത്ത ആരാധകനുമൊക്കെയായ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്. ദേവാസുരത്തിലൂടെ, ആറാം തമ്പുരാനിലൂടെ മോഹന്‍ലാലിന്റെ മീശ പിരിപ്പിച്ച് അദ്ദേഹത്തിന് ഒരു സൂപ്പര്‍ഹീറോ പരിവേഷം സമ്മാനിച്ച തിരക്കഥാകാരന്‍ രഞ്ജിത്ത് ബാലകൃഷ്ണന്റേതായിരുന്നു 'പോ മോനെ ദിനേശാ..' എന്ന പഞ്ച് ഡയലോഗ് ഉള്ള നരസിംഹം എന്ന സിനിമയുടെ കഥയും തിരക്കഥയും. മലയാളസിനിമയില്‍ അയല്‍വീട്ടിലെ ചെറുപ്പക്കാരന്‍ റോളുകള്‍ കൈകാര്യം ചെയ്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി വിളങ്ങിയിരുന്ന മോഹന്‍ലാലിനെ മാച്ചോ ഹീറോയാക്കി, മലയാളിയുടെ രജനീകാന്താക്കാനുള്ള ആദ്യത്തെ ഇഷ്ടിക വച്ച സിനിമ. പിന്നീട് മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടന് അതേ അച്ചിലെ എത്രയോ സിനിമകള്‍ക്ക് നിന്നു കൊടുക്കേണ്ടി വന്നു.

ഇനി രണ്ടാമതൊരു സിനിമ കൂടി ഓര്‍മയിലേക്കു കൊണ്ടുവരട്ടെ. തൊട്ടടുത്ത വര്‍ഷം, ഇതേ വാര്‍പ്പില്‍, ദേവാസുരം എന്ന സിനിമയില്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാച്ചോ കഥാപാത്രത്തിന് ഒരു മകനെ പടച്ച് മംഗലശ്ശേരി കാര്‍ത്തികേയനാക്കി, മീശയും മുടിയും വരെ പറപ്പിച്ച് 'സവാരിഗിരിഗിരി' കെട്ടിയാടിച്ച രാവണ പ്രഭു. അതിന്റെ സംവിധായകന്‍ ഒരു പുതുമുഖമായിരുന്നു. തിരക്കഥാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയവുമായി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജിത് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. രാവണപ്രഭു നിര്‍മ്മിച്ചതും ആശിര്‍വാദിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍....മോഹന്‍ലാലിന്റെ കൈവിരലുകളും കാല്‍വിരലുകളും വരെ ഞെരിഞ്ഞമരുന്ന മാച്ചോക്കിസം കാട്ടിത്തന്ന ആക്ഷന്‍ സിനിമ.

ലാലേട്ടനെ രജനീകാന്താക്കുന്ന തിരക്കില്‍ ആരാധന മൂത്ത ആന്റണിയും, ജനപ്രീതിയുടെയും കടപ്പാടുകളുടെയും കടുംകുരുക്കില്‍ മറ്റു നിവൃത്തികളില്ലാതെ മോഹന്‍ലാലും പിന്നീട് ഒഴുക്കിനൊത്തങ്ങു നീന്തിപ്പോയി. ഇതിനിടെ, സഹപ്രവര്‍ത്തകരില്‍ ചിലര്‍, വിട്ടുവീഴ്ചയില്ലാത്ത നരേറ്റീവ് സിനിമയുടെ പാതയില്‍ ദേശീയ രാജ്യാന്തര പ്രശ്‌സ്തിയും പ്രസക്തിയും നേടുന്നതു കണ്ടിട്ടോ എന്തോ, രഞ്ജിത്തിന് ഒന്നു കളം മാറ്റിപ്പിടിക്കണമെന്നു തോന്നി. അപ്പോള്‍ അച്ചി തൊട്ടതെല്ലാം കുറ്റമായി. മോഹന്‍ലാല്‍ അപ്രാപ്യനായി. ഉപഗ്രഹങ്ങളുടെ ഉള്ളില്‍ വാഴുന്ന കാണാച്ചന്ദ്രനായി. മലയാളസിനിമയിലെ ഹൈന്ദവബിംബങ്ങളുടെ അധിനിവേശത്തെക്കുറിച്ച്, അതിനെല്ലാം വഴിവച്ചയാള്‍ തന്നെ ചര്‍ച്ചയ്ക്കു കൂടിയതു പോലെതന്നെ, നരസിംഹവും വലിയേട്ടനും പടച്ചു വിട്ട പ്രതിഭ, താരാധിപത്യത്തിനെതിരെ ചാരിത്ര്യപ്രസംഗം നടത്തി. റോക്ക് ആന്‍ഡ് റോളും പ്രജാപതിയും അപ്പോള്‍ തീയറ്ററുകളില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയായിരുന്നുവെന്നത് പിന്നാമ്പുറം). മോഹന്‍ലാലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മലയാളസിനിമയുടെ അപചയകാരണം; കൂടാതെ മോഹന്‍ലാലിന്റെ ഉപഗ്രഹങ്ങളും!ഈ ആരോപണപ്രത്യാരോപണങ്ങള്‍ക്കിടയില്‍ ശുദ്ധ നരേറ്റീവ് സിനിമകളിലൂടെയാണ് സംവിധായകന്‍ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയതെന്ന്, അദ്ദേഹത്തിന്റെ കരിയര്‍ അടുത്തു വീക്ഷിക്കുന്ന പൊട്ടക്കണ്ണനും തിരിച്ചറിയാനാവുന്നതാണ്.

അതെന്തായാലും അദ്ദേഹത്തിന്റെ പരിഭവങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടായി. ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്കിറങ്ങി. ചന്ദ്രന്‍ മേഘപാളികളില്‍ നിന്നു പുറത്തു വന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്പിരിറ്റ് പോലെ ഒരു അതിസാഹസം, ഒരുപക്ഷേ മാധ്യമപരമായ ഒരു വെല്ലുവിളി തന്നെ ഏറ്റടുക്കാന്‍ രഞ്ജിത്തിനു സാധിച്ചതിനുപിന്നില്‍ മോഹന്‍ലാല്‍ എന്ന നടനും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ആന്റണി പെരുമ്പാവൂരും തന്നെ പിന്തുണയായി വരേണ്ടിവന്നത് വിധിയോ വൈരുദ്ധ്യമോ ദൈവഹിതമോ?

ഏതായാലും, സ്പിരിറ്റ് ഒരു പ്രായശ്ചിത്തം തന്നെയാണ്. ഒരു അനുഗ്രഹീത നടനോട് അറിയാതെയാണെങ്കിലും ചെയ്തു പോയ അപരാധത്തിനുള്ള പ്രായശ്ചിത്തം. അദ്ദേഹത്തെ സുപ്പര്‍ ഹീറോയാക്കി ചെത്തകൊമ്പില്‍ കയറ്റുകയും മാറി നിന്ന് അദ്ദേഹത്തെത്തന്നെ കുറ്റം പറയുകയും ചെയ്തിട്ട്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളെയും തന്നെ നന്നായി ഉപയോഗിച്ച് ആ കറകളൊക്കെയും കഴുകി കളയുന്നതിലൂടെ രഞ്ജിത് ബാലകൃഷ്ണന്‍ ഏതായാലും വിമലീകരിക്കപ്പെടുകയാണ്.ഇത്തരമൊരു വിമലീകരണമെന്ന നിലയ്ക്കാണ് ചലച്ചിത്ര ചരിത്രത്തില്‍ സ്പിരിറ്റ് അടയാളപ്പെടുത്തപ്പെടുക. നിലവിലെ മുതിര്‍ന്ന തലമുറ ചലച്ചിത്രപ്രവര്‍ത്തകരുടെ മാമൂല്‍ ധാരണകളുടെ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സ്പിരിറ്റ്‌.

ചുണ്ടിന്റെ കോണിലൊളിപ്പിച്ചുവച്ച ചെറുപുഞ്ചിരിയോടെ ലേശം സര്‍ക്കാസ്റ്റിക്കായി ജീവിതത്തിനു നേരെ ക്യാമറ തുറന്നുപിടിക്കുന്ന പ്രാഞ്ചിയേട്ടന്‍ ശൈലിയുടെ പിന്തുടര്‍ച്ചതന്നെയാണ് സ്പിരിറ്റ്. കഥാകഥനത്തില്‍, ഒഴിയാബാധപോലെ തന്നെ പിടികൂടിയിട്ടുള്ള നായകന്‍ കഥപറയുന്ന സ്ഥിരം ശൈലി ഒഴികെ, സ്പിരിറ്റ് തീര്‍ത്തും പുതുമയുള്ള സിനിമതന്നെയാണ്. തീയറ്റര്‍ പരിചയത്തില്‍ നിന്ന് ആര്‍ജിച്ച ആര്‍ജ്ജവം അഭിനേതാക്കളെ കഥാപാത്രങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ രഞ്ജിത്തിനെ തുണയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. അതുകൊണ്ടാണ് മണിയനായി നന്ദു ജീവിക്കുന്നത്. അനൂപ് മേനോന്റെ നേര്‍ത്ത നിഴല്‍ കൂടി ഒഴിവാക്കിയാല്‍, തിരക്കഥാകൃത്തുകൂടിയായ ശങ്കര്‍രാമകൃഷ്ണനില്‍ നിന്ന് മലയാളസിനിമയ്ക്ക് നടനെന്ന നിലയില്‍ ഇനിയും ഏറെ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തെളിയിക്കുന്ന സ്പിരിറ്റ്, സ്വതവേ അഭിനയിക്കാനറിയാത്ത ഒരു നടിക്കു കൂടി ശാപമോക്ഷം നല്‍കുന്നു. അഹല്യയായി മാത്രം അഭിനയിക്കാനറിയുന്ന (കല്ലിനു സമം എന്നു സാരം) കനിഹയെ സ്പിരിറ്റില്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങുമെങ്കില്‍ രഞ്ജിത്തിനു നന്ദി.

നറേഷനിലെ ഇനിയും കൈവിട്ടുകളയാന്‍ മടിക്കുന്ന ആവര്‍ത്തന വൈരസ്യങ്ങള്‍ക്കൊപ്പം രഞ്ജിത് ഇനിയും കൈയൊഴിക്കേണ്ട ഒരു ധാരണ കൂടിയുണ്ട്. പോപ്പുലര്‍ സിനിമയ്ക്ക് ഗാനങ്ങളും ഗാനരംഗങ്ങളും അത്യാവശ്യമാണ് എന്നതാണത്.

ഒരു നിമിഷം പോലും ബോറടിയെന്തെന്നറിയാതെ കണ്ടു തീര്‍ക്കാവുന്ന, കണ്ടാല്‍ ഹൃദയത്തില്‍ അല്‍പമെന്തെങ്കിലും ഏറ്റുവാങ്ങിക്കൊണ്ട് തീയറ്റര്‍ വിട്ടിറങ്ങി പോരാവുന്ന സിനിമ. സ്പിരിറ്റ് അതെല്ലാമാണ്. ഒപ്പം അതിമധുരത്തിലെ ഇളം മധുരം പോലെ, ഇടയ്ക്കിടെ സര്‍ട്ടിലായി പറഞ്ഞുപോവുന്ന കുറിക്കുകൊള്ളുന്ന ചില കമന്റുകള്‍. അതിശക്തനായൊരു സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമാത്രം സാധ്യമാവുന്നതാണ് അത്.

രഞ്ജിത്തിനു നന്ദി-ഈ പ്രായശ്ചിത്തത്തിന്. ഇതാണ് റിയല്‍ സ്പിരിറ്റ്.

Thursday, July 05, 2012

Bachelor Party

ഒരൊറ്റ ഇംഗഌഷ് വാചകത്തില്‍ ഈ സിനിമയെക്കുറിച്ചെഴുതാന്‍ അനുവദിക്കുക.
SHEER CRIMINAL WASTAGE OF MONEY,ENERGY TIME & TALENT!
(ക്ഷമിക്കുക, കൂടതല്‍ അക്ഷരങ്ങള്‍ പോലും ഈ സിനിമ അര്‍ഹിക്കുന്നില്ല)