Sunday, December 16, 2012

കാലത്തിന്റെ സര്‍ക്കസ്‌


പണ്ടൊക്കെ സര്‍ക്കസ് വരികയെന്നുവച്ചാല്‍ ഉത്സവം പോലെയായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ വര്‍ഷത്തില്‍ ചിലപ്പോള്‍ രണ്ടും മൂന്നും പ്രാവശ്യം, ഭാരത് സര്‍ക്കസ്, ജമിനി, ജംബോ സര്‍ക്കസ്....പിന്നെ ഒരു അഖിലേന്ത്യ എക്‌സിബിഷനും. ഇടവേളയില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാനിലയം സ്ഥിരം നാടകവേദിയും. നഗരവികസനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടങ്ങള്‍ ഇല്ലാതായി. ദോഷം പറയരുതല്ലോ, മൈതാനി ആധുനിക സജ്ജീകരണങ്ങളോടെയുള്ള വേദിസ്ഥലികളായി. മിച്ചഭൂമിയില്‍ സര്‍ക്കാര്‍ പൊതുവിതരണമേളകളും...പക്ഷേ എല്ലും കോലവും കെട്ടത് പാവം സര്‍ക്കസുകാരാണ്.
മാസങ്ങള്‍ക്കുമുമ്പ് ഒരു ചര്‍ച്ച കണ്ടു, ഒരു പ്രമുഖ ചാനലില്‍. സര്‍ക്കസ് രംഗത്തെ മൂല്യച്യുതിയെപ്പറ്റി. സര്‍ക്കസ് എന്ന കലാരൂപം നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യത്തെപ്പറ്റി...ഒരുപാടു പേരുടെ കഞ്ഞിയാണ്. എന്തിന്, സര്‍ക്കസിനെ അധികരിച്ച സിനിമകളെത്രയാ വിവിധ ഭാഷകളില്‍ ഉണ്ടായിരിക്കുന്നത്. മേരാ നാം ജോക്കര്‍, തമ്പ്, ജോക്കര്‍, വളര്‍ത്തുമൃഗങ്ങള്‍, മേള, പട്ടണത്തില്‍ ഭൂതം, അപൂര്‍വ സഹോദരര്‍കള്‍....
അധികം നീട്ടുന്നില്ല. ഇന്നലെ നഗരമധ്യേ ഒരു വാള്‍ പോസ്റ്റര്‍ കണ്ടു. തിരുവനന്തപുരത്ത് സര്‍ക്കസ് വന്നിരിക്കുന്നു. ഐരാണിമുട്ടം മൈതാനിയില്‍..വിജയകരമായി.....!!! പാവം സര്‍ക്കസ്... സമൂഹത്തില്‍ നിന്നു പ്രാന്തവല്‍ക്കരിച്ച് വല്‍ക്കരിച്ച് (ഒതുക്കിയൊതുക്കി എന്നു പച്ച മലയാളം) പുത്തരിക്കണ്ടവും മാഞ്ഞാലിക്കുളവുമില്ലാതെ ഐരാണിമുട്ടത്തായിരിക്കുന്നു തമ്പ്. മൃഗങ്ങളും പുതിയ ഐറ്റങ്ങളുമില്ലാതെ പണ്ടേ ദുര്‍ബലയായ സര്‍ക്കസ് ആളുകൂടുന്നിടത്ത് തമ്പടിക്കാന്‍ സ്ഥലംപോലുമില്ലാതെ ഗര്‍ഭിണിയായെങ്കിലത്തെ സ്ഥിതിയാലോചിച്ചു സങ്കടം തോന്നി, സത്യം.
പകര്‍ച്ച രോഗങ്ങള്‍ക്കായുള്ള ആശുപത്രി നിലനില്‍ക്കുന്ന നഗരപ്രാന്തത്ത് കാലടിയും കഴിഞ്ഞുള്ള ഓണംകേറാമൂലയായി ഇപ്പോള്‍ സര്‍ക്കസിന് വേദി. അവിടെവരെപ്പോയി ആരു കാണും സര്‍ക്കസ്. ഉത്സവപ്പറമ്പുകളെ ത്രസിപ്പിച്ചിരുന്ന പ്രൊഫഷനല്‍ നാടകങ്ങളുടെ ഗതിതന്നെ സര്‍ക്കസിനും. ഇതാവുമോ കാലത്തിന്റെ അനിവാര്യത?

No comments: