Tuesday, March 16, 2010

സ്വാതന്ത്ര്യത്തില്‍ ആശ്വസിച്ച് മഹാത്മാവിന്റെ കഥാകാരി

ഇക്കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച പ്രമുഖ മാനവശാസ്ത്രജ്ഞയും ഗാന്ധിയനും ഡര്‍ബനിലെ നാറ്റല്‍ സര്‍വകലാശാല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബ്ളാക്ക് റിസേര്‍ച്ച് മുന്‍ ഡയറക്ടറും, തിരക്കഥാകൃത്തു മൊക്കെയായ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജ ഫാത്തിമ മിര്‍ 1997 ല്‍ തിരുവനന്തപുരത്തു നടന്ന ഇന്ത്യുയുടെ രാജ്യാന്തരചലച്ചിത്രമേളയില്‍ അതിഥിയായി എത്തിയപ്പോള്‍ അവരുമായി നടത്തിയ പ്രത്യേകാഭിമുഖത്തില്‍ നിന്ന്. മലയാള മനോരമ ദിനപ്പത്രത്തിന്റെ 1997 ജനുവരി 11 ലക്കത്തില്‍ തിരുവനന്തപുരം പതിപ്പില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണിത്. ഫാത്തിമ മിറിന്റെ സ്മരണയ്ക്കുമുന്നില്‍ ശിരസ്സാ നമിച്ചുകൊണ്ട്...

ക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു ശ്വാസം വിടാം. ഇതുവരെ അതായിരുന്നില്ല സ്ഥിതി. രാജ്യം വിട്ടു പോകാന്‍ പോലും വെള്ളക്കാര്‍ എന്നെ അനുവദിച്ചിരുന്നില്ല.-ശ്യാം ബനഗലിന്റെ മേക്കിംഗ് ഓഫ് ദ് മഹാത്മയുടെ കഥാകൃത്തും ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി കുരിശുയുദ്ധം തന്നെ നയിച്ചവരുമായ ഫാത്തിമാ മിര്‍. സാരിയുടുത്തു തികച്ചും ഇന്ത്യാക്കാരിയെപ്പോലെ....
ഫാത്തിമയുടെ മുത്തച്ഛന്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയതാണ്. വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയതിനു ഭരണകൂടത്തിന്റെ നോട്ടം പതിച്ച കുടുംബത്തില്‍ പിറന്ന ഫാത്തിമ ഹൈസ്കൂളില്‍ പഠിക്കുമ്പോഴെ സമരമുഖത്തേക്കു വന്നു. വെള്ളക്കാരുടെ പീഡനം അത്ര ഭീകരമായിരുന്നു.ഇന്ത്യാക്കാരെന്ന നിലയ്ക്കു നിങ്ങളുടെ മുന്‍ തലമുറ അതറഞ്ഞിട്ടുണ്ടാവും. അവര്‍ പറയുന്നു.
കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ഗാന്ധിജി കൊളുത്തിവച്ച കൈത്തിരി ഒടുവില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കു ഭരണം കിട്ടുംവരെ എത്തിനില്‍ക്കുന്നതില്‍ ഞാനും ഒരു പങ്കുവഹിച്ചല്ലോ എന്നതില്‍ സന്തോഷമുണ്ട്. സ്കൂള്‍ ജീവിതം മുതല്‍ ഞാന്‍ മണ്ഡേലയ്ക്കൊപ്പമായിരുന്നു.അദ്ദേഹത്തെ ജയില്‍മോചിതനാക്കാന്‍ പ്രക്ഷോഭം നടത്തി.എന്നെ അവര്‍ ജയിലിലടച്ചു. ക്രൂരമായി പീഡിപ്പിച്ചു. എന്തിന്, മൂന്നുതവണ എന്നെ അവര്‍ കൊല്ലാന്‍ നോക്കി. പഠിക്കാന്‍ പോലും രാജ്യം വിട്ടുപോകാന്‍ അവര്‍ അനുമതി നല്‍കിയില്ല. പാസ്പോര്‍ട്ട് പോലും തന്നില്ല.
കറുത്തവര്‍ക്കു വിലക്കുകള്‍ മാത്രമായിരുന്നു, 1987 വരെയും. അക്ഷരാര്‍ഥത്തില്‍ വെള്ളക്കാരുടെ അടിമകള്‍. സിനിമ കാണാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ കറുത്തവരുടെ ഭരണം വന്നപ്പോള്‍ അവര്‍ക്കു ഭയം കൂടാതെ ശ്വാസം വിടാമെന്നായി.നിയമങ്ങള്‍ മാറി.നയങ്ങള്‍ മാറി.എങ്കിലും ഒരു കാര്യമോര്‍ക്കണം. ദക്ഷിണാഫ്രിക്കയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും വെള്ളക്കാരനായ ആഫ്രിക്കാനോസിന്റെ കൈകളിലാണ്. ആ സ്ഥിതി മാറാതെ പൂര്‍ണസ്വാതന്ത്യ്രം എങ്ങനെ#ാവും?
എങ്കിലും ഭരണം മാറിയതോടെ ഇന്ത്യക്കാര്‍ക്കടക്കം കിട്ടിയ ആശ്വാസം, അതു പറഞ്ഞറിയാക്കാനൊക്കില്ല. ഇന്ത്യക്കാര്‍ക്ക് നെല്‍സണ്‍ മണ്ഡേലയുടെ ഭരണകൂടത്തില്‍പ്പോലും പങ്കാളിത്തമുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരില്‍ അഞ്ചു മന്ത്രിമാരും 15 എം.പി.മാരും ഇന്ത്യന്‍ വംശജരാണ്. ദക്ഷിണാഫ്രിക്കന്‍ പൌരത്വമുള്ളപ്പോഴും ഭാരതീയ സംസ്കൃതി കൈമോശം വരാതെ ജീവിക്കുന്നവരാണ് അവിടെ. സത്യത്തില്‍ ജനസംഖ്യയുടെ മൊത്തം അനുപാതത്തിലും കൂടുതല്‍ പ്രാതിനിധ്യം അവര്‍ക്കു ഭരണത്തിലുണ്ട്.
ഫാത്തിമ രചിച്ച അപ്രന്റിഷിപ്പ് ഓഫ് ദ് മഹാത്മ എന്ന നോവലില്‍ നിന്നാണ് ബനഗല്‍ മേക്കിംഗ് ഓഫ് ദ് മഹാത്മ നിര്‍മ്മിച്ചത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെപ്പറ്റിയുള്ള സത്യസന്ധമായ ദൃശ്യാവിഷ്കാരമായിരുന്നു അത്. ചിത്രത്തിനു തിരക്കഥയെഴുതിയത് ഫാത്തിമ മിറും ബനഗലും ചേര്‍ന്നാണ്.
വര്‍ഷങ്ങളുടെ ഗവേഷണത്തിനു ശേഷമാണ് 69ല്‍ ഞാന്‍ ആ നോവല്‍ പൂര്‍ത്തിയാക്കിയത്.രചനാവേളയില്‍ത്തന്നെ അതിലൊരു നല്ല സിനിമ ഒളിഞ്ഞിരിക്കുന്നു എന്നു തോന്നിയിരുന്നു.89 ല്‍ ശ്യാമിനെ കണ്ടപ്പാേേഴാണ് ഢാന്ഡ ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിഷയം ശ്യാമിനും ബോധിച്ചു.
അക്കാലത്തു പക്ഷേ അവിടെ ഒരു ഭരണകൂടമുണ്ടായിരുന്നില്ല. അതുകൊണ്ടു പണം ഒരു പ്രശ്നമായി.പിന്നീട് ഏറെ പണിപ്പെട്ടാണ് അതൊക്കെ തരണം ചെയ്തത്.എന്തായാലും ശ്യാമിന്റെ സിനിമ എന്നെ തൃപ്തിപ്പെടുത്തി. നിങ്ങള്‍ക്കറിയാമോ ലോകത്തു ഹോളിവുഡ്ഡിനും മുമ്പേ ഒരു കഥാ ചിത്രം നിര്‍മിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. പക്ഷേ വെള്ളക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കറുത്തവര്‍ക്കു സിനിമ നിര്‍മ്മിക്കാനാവാതെ പോയി.
ഇന്ത്യക്കാര്‍ക്കു പണ്ട് നല്ലൊരു സിനിമാവിതരണശ്രംഖലയുണ്ടായിരുന്നു അവിടെ. പക്ഷേ ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന സ്ഥലങ്ങളിലല്ല വിതരണം നടത്തുന്നതെന്നു പറഞ്ഞ് വെള്ളക്കാര്‍ അതും തടഞ്ഞു. അവിടെയുള്ള ഒരേയൊരു ആഫ്രിക്കന്‍ നിര്‍മാതാവ് അനന്ത് സിംഗ് ആണ്. ഇന്ത്യന്‍ വംശജനായ അനന്ത് സിംഗ് മണ്ഡേലയുടെ ആത്മകഥ -ലോങ് വാക്ക് ടു ഫ്രീഡം സിനിമയാക്കുകയാണ്- ഫാത്തിമ പറഞ്ഞു നിര്‍ത്തി.