Sunday, August 01, 2010

മാത്തുക്കുട്ടിച്ചായന് കണ്ണീരോടെ...

ന്നേപ്പോലനേകര്‍ക്ക് തൊഴില്‍ദാതാവായിരുന്നു മാത്തുക്കുട്ടിച്ചായന്‍ എന്ന് എല്ലാവര്‍ക്കുമൊപ്പം ഞാനും വിളിക്കുന്ന മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഈ നൂറ്റാണ്ടിന്റെ കുലപതി ശ്രീ. കെ.എം.മാത്യു. എന്റെ ആദ്യത്തെ തൊഴിലുടമ. സംസ്‌കാരം എന്താണ് എന്നും സംസ്‌കാരത്തോടെ എങ്ങനെ പെരുമാറണമെന്നും എനിക്കു സ്വന്തം സംസ്‌കാരം കൊണ്ടു പഠിപ്പിച്ചു തന്ന ഗുരുവാണ് അദ്ദേഹം. അന്തസും ആഭിജാത്യവും എങ്ങനെ പ്രസരിപ്പിക്കപ്പെടുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നുകൂടിയാണ്. പക്വത നഷ്ടമാവുന്ന മാധ്യമരംഗത്ത് പാകതയുടെ ഹരിതസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ദിവസം ഒരുമണിക്കൂര്‍ അധികം പണിയെടുത്താല്‍ അരമണിക്കൂര്‍ വെയിലത്തു നിന്നാല്‍ ക്ഷീണം ബാധിക്കുന്ന യുവത്വത്തിനുമുന്നില്‍ തൊണ്ണൂറുകളിലും ഓഫിസിലെത്തി കര്‍മ്മനിരതനായി തൊഴിലിന്റെ മഹത്വം ബോധ്യപ്പെടുത്തിത്തന്നു അദ്ദേഹം. ഞാന്‍ മനോരമയിലുണ്ടായ പത്തുവര്‍ഷത്തിനിടെ മാത്തുക്കുട്ടിച്ചായന്‍ ഒരാളോടു കയര്‍ക്കുന്നതു കണ്ടിട്ടില്ല. അഭിപ്രായഭിന്നത പോലും ലേശമൊരു തമാശയുടെ മേമ്പൊടിയോടെ വിമര്‍ശിക്കപ്പെടുന്നയാളിനുപോലും നോവാത്തവിധം അവതരിപ്പിക്കുന്ന ആ സംസ്‌കാരം അദ്ദേഹത്തിനു മാത്രമവകാശപ്പെടാവുന്നതായിരിക്കും. പ്രതിപക്ഷബഹുമാനം എന്ന പെരുമാറ്റപ്പെരുമ ഞാന്‍ പൂര്‍ണതയില്‍ കണ്ടറിഞ്ഞതും അദ്ദേഹത്തിലാണ്.
1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. കുട്ടനാട്ടെ കുപ്പപ്പുറത്തുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്, കോട്ടയം എം.ഡി സെമിനാരി സ്‌കൂളുകളില്‍ തുടര്‍പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1954 ല്‍ അദ്ദേഹം മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പത്രജീവനക്കാര്‍ക്കായുള്ള രണ്ടാം വേജ് ബോര്‍ഡ്, ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

കേവലം മൂന്നു ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഇത്രയധികം പ്രചാരമുള്ള പത്രമായി മലയാള മനോരമയെ വളര്‍ത്തിയത് ഏവരും സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന കെ.എം മാത്യുവിന്റെ ദീര്‍ഘവീക്ഷണവും അശ്രാന്തപരിശ്രമവുമായിരുന്നു.

2 comments:

സുസ്മേഷ് ചന്ത്രോത്ത് said...

മരങ്ങളില്‍ ആല്‍മരമാവാന്‍ കഴിയുന്നത്‌ സുകൃതമാണ്‌.മാത്തുക്കുട്ടിച്ചായന്‍ ഓര്‍മ്മകളില്‍ കെടാതെ നില്‍ക്കട്ടെ.

A.Chandrasekhar said...

You understood my words emotionally sushmesh. thank you