Wednesday, September 16, 2009

article on Kalakaumudi






My article about the ethics in TV commercials like Men's Underwear and I-Pill appears in new Kalakaumudi.

എ.ചന്ദ്രശേഖര്‍ രാത്രി ഉറക്കത്തില്‍ നിന്നുണര്‍ന്നതുപോലെ ഒരു യുവതി, ആശങ്കയുടെ മുള്‍മുനയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു കിടപ്പറയില്‍ നിന്നു പുറത്തേക്കു വരുന്നു. മറുതലയ്ക്കല്‍ മകളാണോ സഹോദരിയാണോ എന്നു വ്യക്തമല്ല. ആശങ്കയോടെ അവര്‍ സംസാരിക്കുന്നത് അരുതാത്ത ഏതോ ബന്ധത്തെപ്പറ്റിയാണ്. ആ ബന്ധത്തിലെ അരുതായ്കയിലല്ല അവരുടെ ആശങ്ക. മറിച്ച് അത് യാതൊരു സുരക്ഷാസന്നാഹങ്ങളുമില്ലാതെ സംഭവിച്ചു പോയി എന്നതിലാണ്. “എപ്പോഴാണ് അതു സംഭവിച്ചത്, സംഭവിച്ചിട്ട് എത്ര സമയമായി” എന്നറിയാനാണ് അവര്‍ക്ക് ആധി. മറുതലയ്ക്കല്‍ നിന്ന് കിട്ടിയ കാലസൂചനയില്‍ ആശ്വസിച്ച് അവര്‍ വിദഗ്ധോപദേശം നല്‍കുന്നു. “കുഴപ്പമില്ല, ബന്ധപ്പെട്ടിട്ട് 72 മണിക്കൂറിനുള്ളില്‍ ഒരു ഗുളിക കഴിച്ചാല്‍ മതി, സംഗതി ഒ.കെ.” അവിചാരിതഗര്‍ഭം തടയാനുള്ള ഈസി പില്ലിന്റെ പരസ്യചിത്രം ഇവിടെ പൂര്‍ണമാകുന്നു. ഇതേ ഗുളികയ്ക്ക് ഇനിയൊരു പരസ്യ ആഖ്യാനത്തില്‍, എവിടെയോ പോയി മടങ്ങിയെത്തുന്ന സഹോദരിയോ/മകള്‍തന്നെയോ വീടിനു പുറത്തു വച്ച് അമ്മയോട്/അയല്‍ക്കാരിയോട് സങ്കടത്തോടെ, ആ രഹസ്യം പങ്കിടുന്നു. “സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു ” എന്നു ധ്വനിയോടെ. അയല്‍ക്കാരിയുടെ/ അമ്മയുടെ ഉപദേശം-“ഈസി പില്‍ ഉപയോഗിച്ചാല്‍ മതി, പേടിക്കാനൊന്നുമില്ലെന്നേയ്.” “ കോണ്ടം” എന്നു പറഞ്ഞാലോ കേട്ടാലോ അതില്‍ അശ്ളീലമൊന്നുമില്ല. “അന്തസ്സോടെ പറയൂ കോണ്ടം കോണ്ടം,കോണ്ടം,കോണ്ടം” എന്നു പൊതുമധ്യത്തില്‍ വച്ച് തന്റെ തത്തയെ ഉറക്കെ പേരെടുത്തുവിളിക്കുന്ന വീട്ടമ്മയുടെ പരസ്യവും, ആണ്‍പിള്ളേരുടെ അണ്ടര്‍വെയറിന്റെ ബ്രാന്‍ഡ് എത്തിനോക്കുന്ന പെണ്ണിന്റെ പരസ്യവും മറ്റും ഉളവാക്കുന്ന ജഗുപ്സയുടെ സാമൂഹിക പശ്ചാത്തലം എന്തായിരിക്കാം? അതിനു പിന്നിലെ വിപണിയുടെ മനഃശാസ്ത്രം കച്ചവടമെന്ന പരമമായ ലക്ഷ്യത്തില്‍ ഊന്നുന്നതു മാത്രമാണ്, സംശയമില്ല. എന്നാല്‍, ഈ പരസ്യചിത്രങ്ങള്‍ നിര്‍മിക്കുന്ന ചില വിപല്‍സൂചനകളുണ്ട്. അവ നിര്‍വഹിക്കുന്ന ചില സദാചാരവിരുദ്ധതയും കാണാതെ പോകരുത്. സ്ത്രീ ശരീരത്തെ വില്‍പനച്ചരക്കാക്കുന്ന പതിവു രസതന്ത്രങ്ങള്‍ക്കുമപ്പുറം ഈ പരസ്യചിത്രണങ്ങള്‍ സമൂഹത്തിനു വെല്ലുവിളിയാകുന്നത് അവ സ്ത്രീകളെ അപഹാസ്യരാക്കുന്നു, അവഹേളിക്കുന്നു എന്നതുകൊണ്ടാണ്. പരസ്യമെന്നത് രഹസ്യമല്ലാത്തത് എന്നാണര്‍ഥം. പൊതുസദസില്‍ ഉറക്കെ പറയാവുന്നതും കാണിക്കാവുന്നതും എന്നും നിര്‍വചിക്കാം. അത് അസഭ്യമാവരുത്, സംസ്കാരവിരുദ്ധവുമാകരുത്. “അരമനരഹസ്യം അങ്ങാടിപ്പരസ്യം” എന്ന പ്രയോഗം പോലും പരസ്യമാകുന്ന അവസ്ഥയുടെ ഒട്ടും സ്വകാര്യമല്ലാത്ത വ്യവസ്ഥിതിയെ സൂചിപ്പിക്കുന്നതാണ്. പൊതുസമൂഹത്തില്‍ പരസ്യമാക്കാവുന്നതും പരസ്യമായി ആകാവുന്നതുമായ എല്ലാറ്റിനും ചില നിയന്ത്രണങ്ങള്‍ സ്വാഭവികം. അത് സംസ്കാരത്തിന്റെ ഭാഗമാണ്. അതുതന്നെയാണ് സ്വകാര്യതയെ നിര്‍വചിക്കുന്നതും. സാംസ്കാരികമായി മനുഷ്യനെ, മൃഗങ്ങളില്‍ നിന്നും ഇതര ജീവജാലങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതും ഈ സ്വകാര്യലോകമാണ്. പരസ്യമായി അല്ലെങ്കില്‍ അപരസാന്നിദ്ധ്യത്തില്‍ അരുതാത്തത് എന്ന തിരിച്ചറിവാണ് മനുഷ്യകുലത്തിന് സ്വകാര്യത സമ്മാനിക്കുന്നത്. സാംസ്കാരികമായ ഒരു ഒളിമറ തന്നെയാണിത്. ശൌചം, കുളി, രതി എന്നിവപോലെ തീര്‍ത്തും സ്വകാര്യമായ പലതും നാം പരസ്യമായി ചെയ്യാറില്ല. വീട്ടില്‍ ചെയ്യുന്ന പലതും ഇതുപോലെ പൊതുസ്ഥലങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംസ്കാരം അനുവദിക്കാറുമില്ല. അതുകൊണ്ടാണു മാന്യമായി വസ്ത്രം ധരിച്ചിട്ടല്ലാതെ ഒരാള്‍ക്കു പൊതുസ്ഥലത്തു പ്രത്യക്ഷപ്പെടാനാവാത്തത്. പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നയാള്‍ സാമൂഹികവിരുദ്ധനായി കണക്കാക്കപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല. ഇത്തരം പ്രവൃത്തികള്‍ പരസ്യമായി ചെയ്യാത്തതാണ് സാമൂഹിക മൂല്യബോധത്തിലധിഷ്ഠിതമായ മര്യാദ. എന്തെല്ലാം കാണിക്കാം എന്തെല്ലാം കാണിക്കാന്‍ പാടില്ല എന്നൊരു പൊതുധാരണയും സംസ്കാരം മനുഷ്യനുമുന്നില്‍ സംഹിതയായി വയ്ക്കുന്നുണ്ട്. പാലിച്ചില്ലെങ്കില്‍ പാതകമാവുന്ന അപരാധമൊന്നുമല്ലെങ്കിലും ലോകമെമ്പാടും പൊതുവെ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നതുകൊണ്ടാണ് അവയ്ക്ക് പൊതു സ്വീകാര്യത കൈവരുന്നത്. അതുകൊണ്ടാണു കിടപ്പറയിലെ സ്വകാര്യത നൂറുശതമാനം സത്യസന്ധമായി ചിത്രീകരിച്ചു കാട്ടുന്ന സിനിമയെ ‘ബ്ളൂഫിലിം’ എന്നു മുദ്രകുത്തി സാധാരണ കാഴ്ചക്കാരനില്‍ നിന്നകറ്റി നിര്‍ത്തുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കുമുന്നില്‍ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ലോകത്തൊരിടത്തും സമൂഹം അനുകൂലിക്കുന്നില്ല. മനുഷ്യരാശിക്കുമാത്രം ബാധകമായ ഈ സദാചാരവ്യവസ്ഥയിലാണ് സെന്‍സര്‍ഷിപ്പ് പ്രസക്തമാവുന്നതും. സിനിമയ്ക്കു സെന്‍സര്‍ഷിപ്പ് ആവശ്യമേയില്ല എന്നൊരു വാദഗതി സെന്‍സര്‍ഷിപ്പ് നിലവില്‍വന്ന കാലം മുതല്‍ക്കേ ലോകമെമ്പാടുമുളള ചലച്ചിത്ര ആചാര്യന്മാരടക്കം ആവശ്യപ്പെടുന്ന കാര്യമാണ്. കലാകാരന്റെ ആത്മാവിഷ്കാരസ്വാതന്ത്യ്രത്തിനു കൂച്ചുവിലങ്ങിടുന്ന പ്രക്രിയ എന്ന നിലയ്ക്കു സെന്‍സര്‍ഷിപ്പിനെതിരായ ഈ ശബ്ദങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമുണ്ട്. ന്യൂഡ് ഫോട്ടോഗ്രഫിയും നഗ്ന ചിത്രംവരയുമാകാമെങ്കില്‍ നഗ്നതയും മറ്റും സിനിമയ്ക്കുമാത്രം നിഷിദ്ധമാകുന്നതെങ്ങനെ എന്നതു ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം തന്നെ. പക്ഷേ അപ്പോള്‍ മറുവാദത്തിലെ ചില ന്യായങ്ങള്‍ക്കുള്ള പ്രസക്തിയും കാണേണ്ടതുണ്ട്. ഫോട്ടോ/ചിത്രം/പുസ്തകം എന്നിവയുടെ ആസ്വാദനം പോലെ വ്യക്തിനിഷ്ഠമായതല്ല ചലച്ചിത്രത്തിന്റെയും ടെലിവിഷന്റെയും മറ്റും ആസ്വാദനം. അത് കളക്ടീവ് ആയ അഥവാ കൂട്ടായ പ്രക്രിയയാണ്. അവിടെ ആള്‍ക്കൂട്ടം/ സമൂഹം നേരിട്ടു കടന്നുവരുന്നു. അപ്പോള്‍ വ്യക്തിനിഷ്ഠമായ സംഹിതകള്‍ക്കപ്പുറം പൊതുവായ പലതും ഉള്‍ക്കൊള്ളേണ്ടതായും പാലിക്കേണ്ടതായും വരുന്നു. ഈ പൊതു പങ്കാളിത്തമാണ് ഒന്നിച്ചിരുന്നു കാണാന്‍ പാടില്ലാത്തതിനെ നിര്‍വചിക്കുന്നത്. മാത്രമല്ല, ദൃശ്യമാധ്യമത്തിന്റെ പരിധി, ഇരുട്ടിന്റെ സ്വകാര്യതയില്‍ ടിക്കറ്റെടുത്തു കാണുക എന്ന തെരഞ്ഞെടുക്കല്‍ സാധ്യത പ്രദാനം ചെയ്യുന്ന ചലച്ചിത്രത്തിലുപരി, വെളിച്ചത്തിന്റെ തെളിച്ചത്തില്‍ വീട്ടുമുറിയിലിരുന്നു സകുടുംബം കാണാവുന്ന ടിവിയിലേക്കു കൂടി നീണ്ടിട്ടുണ്ട്. ഇതൊരുതരം സമ്മര്‍ദ്ദിത പ്രേഷണം തന്നെയായിത്തീര്‍ന്നിട്ടുമുണ്ട്. ഇവിടെയാണ് ദൃശ്യമാധ്യമങ്ങള്‍ ചില വകതിരിവുകള്‍ക്ക് വിധേയമാകേണ്ടി വരുന്നതും. സംസ്കാരം പാശ്ചാത്യമാകട്ടെ, പൌരസ്ത്യമാകട്ടെ, ആധുനികമാകട്ടെ, പ്രാകൃതമാവട്ടെ, പക്ഷേ അച്ഛനും മകളും ചേര്‍ന്നിരുന്നു കാണാന്‍ ഇരുവര്‍ക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന രംഗചിത്രീകരണങ്ങള്‍ ഒഴിവാക്കണമെന്ന വാദത്തിനു പ്രസക്തിയുണ്ട്. അമ്മയും മകനും ചേര്‍ന്നിരുന്നു കാണാന്‍ മടിക്കുന്ന രംഗങ്ങള്‍ക്കും ഇതു ബാധകമാണ്. കല അനശ്വരവും ആസ്വാദ്യവുമാവുന്നത് എല്ലാ ഭേദങ്ങള്‍ക്കുമുപരി അത് പൊതുവേ രസിക്കപ്പെടുമ്പോഴാണ്. രസനയില്‍ കരടുണ്ടാക്കുന്ന ഏതിടപെടലും ഒഴിവാക്കാനുള്ള വകതിരിവാണു കലാകാരന്‍ ആത്മനിയന്ത്രണം കൊണ്ട് ആര്‍ജ്ജിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ സിനിമയ്ക്ക് അഥവാ ദൃശ്യമാധ്യമങ്ങള്‍ക്കെല്ലാം പൊതുവില്‍ ബാധകമാകേണ്ട ഒന്നാണ് ആത്മനിയന്ത്രണത്തിന്റെ സെന്‍സര്‍ഷിപ്പ് എന്നതില്‍ തര്‍ക്കമില്ലാതവരുന്നു. എന്നാല്‍ സാമൂഹിക സദാചാരമൂല്യവ്യവസ്ഥ സമൂഹത്തിന് അത്യന്താപേക്ഷിതമായ ചില ബോധവല്‍ക്കരണങ്ങള്‍ക്കു വിലങ്ങുതടിയാവുന്നതും ശരിയായ പ്രവണതയല്ല. ആര്‍ത്തവസമയത്തു സ്ത്രീകളുപയോഗിച്ചുപോന്ന പഴന്തുണിയുടെ സ്ഥാനം സാനിറ്ററി നാപ്കിന്‍ ഏറ്റെടുത്തതിനു പിന്നില്‍, മാധ്യമങ്ങളിലൂടെയുള്ള നിരന്തരബോധവല്‍ക്കരണവും പ്രചാരപ്രചാരണങ്ങളും തന്നെയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ അതുവരെ സ്ത്രീകള്‍ക്കുമാത്രം സ്വകാര്യമായിരുന്ന ഒരു ഉല്‍പന്നം ആണുങ്ങളും കുട്ടികളുമടങ്ങുന്ന പൊതുസദസ്സില്‍ പരസ്യം ചെയ്യുന്ന അവസ്ഥ വന്നു. “അതെന്താണമ്മേ ആ കവറില്‍?” എന്നാകാംക്ഷ കൂറുന്ന കുട്ടിയോട് അതു റൊട്ടിയാണെന്നോ മറ്റോ കളവുപറയേണ്ടി വന്നിട്ടുള്ളവരാണ് നാപ്കിന്‍ പരസ്യപ്രചാരണം തുടങ്ങിയ കാലത്തെ ഏതൊരു അമ്മയും. എന്നാല്‍ അവര്‍ക്കുണ്ടായ ഇത്തരം ലഘുവായ മനഃക്ളേശം മാറ്റിനിര്‍ത്തിയാല്‍ പൊതുസമൂഹത്തിന്, ആ സമൂഹം പിന്തുടര്‍ന്നുപോരുന്ന സാംസ്കാരികധാരയ്ക്ക് ഗുണമല്ലാതെ കോട്ടമുണ്ടാക്കുന്നതായിരുന്നില്ല ആ ഉല്‍പ്പന്നവും പരസ്യവും. കാരണം അത് പെണ്‍ജീവിതത്തിന് കൂടുതല്‍ സൌകര്യവും സ്വാതന്ത്യ്രവും സുരക്ഷിതത്വുവും വൃത്തിയും മാത്രമേ സമ്മാനിച്ചുള്ളൂ. എയ്ഡ്സ് പോലെ മാരകമായ ഒരു ആഗോളവിപത്തിനെതിരായ ഏറ്റവും സുരക്ഷിതവും പ്രായോഗികവും വിലകുറഞ്ഞതുമായ മാര്‍ഗം എന്ന നിലയില്‍ ഗര്‍ഭനിരോധനഉറകളുടെ പരസ്യപ്രചാരണത്തേപ്പോലും,ചില പരിമിതകള്‍കൂടി കണക്കിലെടുത്താണെങ്കിലും പൊതുവില്‍ സാധൂകരിക്കാം. ലൈംഗികമായ ഉപകരണം എന്നതിലുപരി, ക്ളിനിക്കലായ ഒന്ന് എന്ന അര്‍ഥത്തില്‍ അതിനെ നിര്‍വചിച്ചു മാറ്റിനിര്‍ത്തുകയുമാവാം. മാത്രമല്ല അത് സാമൂഹികവിരുദ്ധമാകുന്നുമില്ല. എന്നാല്‍, അനാവശ്യഗര്‍ഭം തടയാനുളള ഗുളികയുടെ നിലവിലുള്ള പരസ്യത്തിന്റെ മാതൃകയെ ആ അര്‍ഥത്തില്‍ സാമൂഹികമായി സാധൂകരിക്കാനാവുമോ എന്നുളളതാണു പ്രശ്നം. ആണുങ്ങളടെ ക്ഷൌരോപകരണങ്ങളുടെ പരസ്യത്തിലും പെണ്‍ശരീരത്തെ ഉപയോഗിക്കുന്ന വിപണനതന്ത്രം പോലും ആഗോളവല്‍കരണത്തിന്റെ ആനുകൂല്യത്തില്‍ കണ്ടില്ലെന്നു കരുതാം. കൂടുതല്‍ നീളുന്ന സുഖത്തിന് തിരിനീളമുള്ള അമിട്ടുകുറ്റി പ്രതീകമായ ഉദ്ധാരണഔഷധികളുടെയും ഉറകളുടെയും പരസ്യങ്ങള്‍ക്കം ഈ ആനുകൂല്യം നല്‍കാം. എന്നാല്‍ ആണുങ്ങളുടെ പാന്റിനുള്ളില്‍ അടിവസ്ത്രം നോക്കി നടന്ന് നീന്തല്‍ക്കുളത്തിലേക്കു മറിഞ്ഞടിച്ചു വീഴുന്ന പെണ്ണിന്റെ ചിത്രീകരണം ഇപ്പറഞ്ഞ സാമൂഹികസദാചാരത്തന്റെ കണ്ണടയിലൂടെല്ലെങ്കില്‍ക്കൂടി സാമൂഹികവിരുദ്ധമാകുന്നുണ്ട്. ആണുങ്ങളുടെ അടിവസ്ത്രത്തിന്റെ ഈ പരസ്യം പെണ്ണുങ്ങളുടെ ആത്മസത്തയെയാണ് കൊഞ്ഞനം കുത്തുന്നത്. അവരുടെ ആത്മാഭിമാനത്തെത്തന്നെയാണ് വ്രണപ്പെടുത്തുന്നത്. അത് അശ്ളീലമാവുന്നത്, അതില്‍ ഒളിഞ്ഞിരിക്കുന്ന ലൈംഗികതയാലല്ല, മറിച്ച് സ്ത്രീയുടെ സ്വത്വബോധത്തെ, അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ഈ പരസ്യം നല്‍കുന്ന സന്ദേശമുള്‍ക്കൊണ്ട് നാളെമുതല്‍ നമ്മുടെ മക്കള്‍ ആണ്‍പിള്ളേരുടെ അണ്ടര്‍വെയര്‍ ഏതെന്ന് എത്തിനോക്കുന്ന സ്ഥിതിയുണ്ടാവുമോ എന്ന ആശങ്കയേക്കാള്‍ വലുതാണ്, നമ്മുടെ പെണ്‍തലമുറ ഇത്രയ്ക്ക് അധഃപതിച്ചുവെന്ന നിലയ്ക്കുള്ള സന്ദേശം. അനാവശ്യഗര്‍ഭം ആരോഗ്യകരമായ കാരണങ്ങളാല്‍ത്തന്നെ നിയന്ത്രിക്കപ്പെടേണ്ടതാണ്, തടയപ്പെടേണ്ടതാണ്. തര്‍ക്കമില്ല. അതിനായുളള പ്രചാരണങ്ങളും ആവശ്യം തന്നെ, പ്രത്യേകിച്ച് ആരോഗ്യമേഖലയ്ക്ക് സാമാന്യേന മുന്‍തൂക്കം നല്‍കുന്ന കേരളം പോലൊരു സംസ്ഥാനത്ത്. പക്ഷേ, അത് മറ്റൊരര്‍ഥത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാകരുത്. എയ്ഡ്സ് തടയാന്‍ സുരക്ഷിതമായ ബന്ധപ്പെടലിന് ഉറ നര്‍ബന്ധിക്കുന്ന പരസ്യം, “ഉറയുണ്ടെങ്കില്‍ ഭയക്കേണ്ട, എന്തു ലൈംഗിക അരാജകത്വവുമാവാം” എന്നൊരു ആണ്‍കേന്ദ്രീകൃത സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. അതുണ്ടാക്കുന്ന വിപത്തിനോളമോ, ഒരുപക്ഷേ അതിനേക്കാളേറെയോ അപകടകരമാണ്, “ലൈംഗികബന്ധമുണ്ടായാലും പേടിവേണ്ട, ഗുളികകഴിച്ചാല്‍ മതി” എന്നുറപ്പാക്കുന്ന പരസ്യപ്രാചാരണം. കാരണം അതൊരു ലൈസന്‍സ് കൂടി ആയി മാറുന്നുണ്ട്. വിവാഹേതര, വിവാഹപൂര്‍വ ബന്ധങ്ങള്‍ക്കു പരോക്ഷമായൊരു പ്രോത്സാഹനത്തിന്റെ പങ്കാണ് ഈ പരസ്യം നിര്‍വഹിക്കുന്നത്. (വയാഗ്ര കണ്ടുപിടിക്കപ്പെട്ടപ്പോള്‍ സ്വയം പരീക്ഷണത്തിനു വിധേയരായി മരണത്തോളം എത്തിയ ആയിരങ്ങളുടെ കഥ നാം മാധ്യമങ്ങളിലൂടെതന്നെ വായിച്ചറിഞ്ഞതാണ്.) അനാവശ്യഗര്‍ഭം എന്നത് ദമ്പതികള്‍ക്ക് അവര്‍ ആഗ്രഹിക്കാതെ സംഭവിച്ചുപോയാക്കാവുന്ന ഒന്ന് എന്ന തലംവിട്ട്, ഏതു സ്ത്രീപുരുഷബന്ധത്തിലും എപ്പോഴും സംഭവിക്കാവുന്നത് എന്ന സംഭ്രമത്തിലേക്കാണ് ഇ-പില്ലിന്റെ പരസ്യം നമ്മെ കൊണ്ടെത്തിക്കുന്നത്. സാമൂഹികമായി ഇതു വാസ്തവം തന്നെയാണ് എന്നു സമ്മതിച്ചാലും, അതിനു പരസ്യമായി അംഗീകാരം നല്‍കേണ്ടതുണ്ടോ എന്നുള്ളതാണ് ചോദ്യം. ഉറയും, സ്ത്രീകള്‍ക്കുപയോഗിക്കാവുന്ന ഉറയും ഒക്കെയായി ആവശ്യത്തിലേറെ നിരോധനമുറകളും മാര്‍ഗങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ അതിന്റെ ദുരുപയോഗവും അവിഹിതഗര്‍ഭങ്ങളും ഇപ്പോള്‍ത്തന്നെ ആവശ്യത്തിനുണ്ടാവുന്നുണ്ട്, കേരളത്തിലും. അപ്പോള്‍പ്പിന്നെ പുതുതായി പരിചയപ്പെടുത്തുന്ന ഇങ്ങനെയൊരു ഗുളികയുടെ പരസ്യം മാത്രം മഹാപാതകമാവുന്നതെങ്ങനെ എന്നൊരു മറുവാദത്തിനു സാധ്യത തള്ളിക്കളയാനാവില്ല. ലൈംഗികമായി അത്രയേറെ പാകതയും പക്വതയും വന്നിട്ടുള്ള ഒരു രാജ്യമല്ല ഇന്ത്യ, ഇന്നും. പെണ്‍പീഡനങ്ങളുടെ എത്രയെത്ര വൈവിദ്ധ്യമുളള കഥകളുമായാണ് ദിവസവും ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്നത്. ലൈംഗികതയുടെ കാര്യത്തിലും, കപടസദാചാരമൂല്യങ്ങളല്ലാതെ പാകതയുള്ളൊരു വീക്ഷണവും ദര്‍ശനവും ഇനിയും ഉരുത്തിരിഞ്ഞിട്ടില്ലാത്ത തലമുറയില്‍ ഇത്തരമൊരു സ്വാതന്ത്യ്രമുണ്ടാക്കാവുന്ന ദുരന്തങ്ങള്‍ എത്രയെന്നു മനസ്സിലാക്കാന്‍ ഏറെ ബൌദ്ധികനിലവാരമൊന്നും ആവശ്യമില്ല. അതേ സമയം ഇതേ ഗുളികയുടെ ഇനിയൊരു പരസ്യ രൂപാന്തരം, മാന്യമായ ബോധവല്‍കരണത്തിന്റെ ശരിയായ മാതൃകയായിത്തോന്നിയതും ചൂണ്ടിക്കാണിക്കട്ടെ. വികാരമൂര്‍ഛയില്‍, മുന്‍കരുതലുകള്‍ മറന്ന് അപ്രതീക്ഷിതമായി ബന്ധപ്പെട്ടുപോവുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍. പറ്റിപ്പോയ അബദ്ധം, ആഗ്രഹിക്കാത്ത പിറവിയിലവസാനിക്കുമോ എന്ന ആശങ്കയില്‍ വ്യസനിക്കുന്ന ഭാര്യ. അവള്‍ക്കു സാന്ത്വനമായി പില്‍സിനെപ്പറ്റി പറഞ്ഞുകൊടുക്കുന്ന കൂട്ടുകാരി. ഈ പരസ്യം നിര്‍വഹിക്കുന്ന ധര്‍മ്മമല്ല, ആദ്യം ഉദാഹരിച്ച രണ്ടു പരസ്യങ്ങളുടേതും. എനിക്കും നിങ്ങള്‍ക്കും ഉള്ളതൊക്കെത്തന്നെയാണ് ജൈവശാസ്ത്രപരമായി എല്ലാ മനുഷ്യശരീരങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ ഉള്ളത് എന്നിരിക്കിലും, നാമെന്തിനു വസ്ത്രം കൊണ്ട് അവ മൂടിവയ്ക്കുന്നുവോ അതുപോലെ പ്രധാനമാണ് സംസ്കാരത്തില്‍ ചില ഗോപ്യവല്‍ക്കരണം. അവ ഒതുക്കത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതോ, നിര്‍വഹിക്കേണ്ടതോ ആവുന്നത് സംസ്കാരത്തോടുള്ള പ്രതിബദ്ധത തന്നെയാണ്. ഈ തിരിച്ചറിവിനെയാണ്, പ്രതിബദ്ധതയെയാണ് ഇ-പില്ലുകളുടെ പരസ്യചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം എറിഞ്ഞുടയ്ക്കുന്നത്. ഇതേ കാരണം കൊണ്ടു തന്നെയാണ് ആണുങ്ങളുടെ അടിവസ്ത്രത്തിന്റെ ബ്രാന്‍ഡ് എത്തിനോക്കുന്ന പരസ്യത്തിലും സഭ്യമല്ലാത്ത അശ്ളീലം ആരോപിക്കാനാവുന്നത്.

1 comment:

Harish said...

ശരി, തെറ്റ് ഇവ ആപേക്ഷികമാണ് എന്നതില്‍ തക്കമില്ലല്ലോ. മാറി വരുന്ന കാലം ശരിയെ തെറ്റുമാക്കും തെറ്റിനെ ശരിയുമാക്കും. പ്രത്യേകിച്ച് സാമൂഹിക സദാചാരത്തിന്റെ കാര്യത്തില്‍.
ആഗോളവല്‍ക്കരണത്തിന്റെ കൂടെ വരുന്ന ടെക്നോളജിയുടെ കൂടെ അതിന്റെ സംസ്കാരവും വരുമെന്നത് സ്വാഭാവികം അല്ലെ?
നൈതികമായ ചോദ്യങ്ങള്‍ പ്രസക്തമാണ്. പക്ഷെ എത്ര നാള്‍???